ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷപാതിയും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഓർബന് പരാജയം. തുടർച്ചയായ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര്‍ മഗ്യാര്‍ നേതൃത്വം നല്കുന്ന ടിസാ പാര്‍ട്ടി അട്ടിമറിജയം നേടി. 199 സീറ്റുള്ള പാര്‍ലമെന്റിൽ 138 സീറ്റോടെ വ്യക്തമായ മേധാവിത്വമാണ് ടിസാ പാര്‍ട്ടി നേടിയത്.
പുതിയ സർക്കാർ രൂപവത്കരിക്കാൻ എത്രയും വേഗം പാർലമെന്റ് വിളിച്ചുകൂട്ടാൻ പ്രസിഡന്റിനോട് മഗ്യാർ ആവശ്യപ്പെട്ടു. മേയ് അഞ്ചിനു മുൻപ് പുതിയ സർക്കാർ അധികാരമേൽക്കുമെന്ന് മഗ്യാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് പുടിന്റെയും അടുത്ത ചങ്ങാതിയായ ഓർബനിത് അമ്പരപ്പിക്കുന്ന തിരിച്ചടിയാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തിനുശേഷം ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഇത്തവണയുണ്ടായത്. വോട്ടെടുപ്പുദിനം വൈകുന്നേരം 6.30 വരെ 77 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്.
അഴിമതിക്കെതിരായും ആരോഗ്യം, പൊതുഗതാഗതം തുടങ്ങിയ ദൈനംദിന വിഷയങ്ങളിലുമൂന്നിയാണ് ഓർബന്റെ മുൻകാല വിശ്വസ്തൻകൂടിയായ മാഗ്യാർ പ്രചാരണം നടത്തിയത്. യൂറോപ്യൻ യൂണിയനുമായും നാറ്റോയുമായും ഹംഗറി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മഗ്യാർ പറഞ്ഞു.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുക്രെയ്ന് പെട്ടെന്ന് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്നതിനോട് യോജിക്കുന്നില്ലെന്നു പറഞ്ഞ മഗ്യാർ, യുക്രെയ്നിനായുള്ള 90 ബില്യൺ സഹായത്തിന് തടസം നൽക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ സാമ്പത്തിക മുരടിപ്പും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഓർബന്റെ പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പുടിന്റെ അടുത്ത സുഹൃത്തായ ഓർബൻ യുക്രെയ്നുള്ള യൂറോപ്യൻ യൂണിയൻ സഹായങ്ങളെല്ലാം തടസപ്പെടുത്തിയിരുന്നു.
യൂറോപ്യൻ യൂണിയനുള്ളിലെ ചർച്ചകളുടെ വിവരം റഷ്യയുമായി പങ്കുവച്ചെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. യൂറോപ്യൻ ബ്ലോക്കിനുള്ളിൽ റഷ്യക്കുവേണ്ടി ഹംഗറി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.